Breaking
19 May 2025, Mon

ബ്ലാസ്റ്റേഴ്സ് കൊച്ചിവിട്ട് കോഴിക്കോട്ടേക്ക്?

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 11-ാം സീസണിലേക്ക് കടന്ന ഐഎസ്എല്ലില്‍, പക്ഷേ, ആരാധകരുടെ ഈ മഞ്ഞപ്പടയ്ക്ക് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ റണ്ണറപ്പുകളായത് മാത്രമാണ് കൊമ്പന്‍മാര്‍ക്ക് പെരുമയോടെ പറയാനാകുന്നത്. എന്നാല്‍ കിരീടമില്ലെന്നത് മാത്രമല്ല ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം പോലും കാഴ്ചവെയ്ക്കാന്‍ സാധിക്കാതെയാണ് സമീപകാലത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക്. ക്ലബ്ബിന്റെ പ്രകടനത്തില്‍ ആരാധകര്‍ ‘ഹാപ്പി’ അല്ലാതായിട്ട് കാലംകുറച്ചായി. തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ പ്ലേ ഓഫ് കളിച്ച ടീമിന് ഇത്തവണ അതിനും സാധിച്ചില്ല. ഇത്തവണത്തെ സീസണില്‍ കാര്യങ്ങള്‍ കുറേക്കൂടി മോശമായിരുന്നു. ക്ലബ്ബിന്റെ ആരാധകര്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇവാന്‍ വുകോമനോവിച്ചിനു പകരം ഇത്തവണയെത്തിയ മികേല്‍ സ്റ്റാറേയ്ക്ക് ഒരു സീസണ്‍ പൂര്‍ണമായി തുടരാൻ പോലും സാധിച്ചില്ല. ആദ്യ 12 കളികളില്‍ ഏഴും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ക്ലബ്ബ് പോകുമെന്ന ഘട്ടത്തിലാണ് മാനേജ്‌മെന്റ് സ്റ്റാറേയെ പുറത്താക്കുന്നതും പകരം ടി.ജി പുരുഷോത്തമനെ ചുമതലയേല്‍പ്പിക്കുന്നതും. സ്റ്റാറേ പോയ ശേഷമുള്ള 12 കളികളില്‍ അഞ്ചു ജയം നേടാന്‍ സാധിച്ചതാണ് ക്ലബ്ബിന്റെ മുഖം രക്ഷിച്ചത്.

എന്നാല്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കുന്നത് ഏപ്രില്‍ മൂന്നാം തീയതി പുതിയ പരിശീലകന്‍ ഡേവിഡ് കാറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനമാണ്. അതില്‍ ക്ലബ്ബ് സിഇഒ അഭീക് ചാറ്റര്‍ജി നടത്തിയ ഒരു വെളിപ്പെടുത്തല്‍ മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. ഐഎസ്എല്ലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലായി. കളി കാണാനെത്തുന്നവരുടെ സൗകര്യംകൂടി പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു അഭീക് ചാറ്റര്‍ജി പറഞ്ഞത്. മത്സരങ്ങള്‍ പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറ്റാനല്ല ഉദ്ദേശിക്കുന്നത്. ചില കളികള്‍ മാത്രം നടത്താനാണ് പദ്ധതി. ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു.

ആസ്ഥാനം കൊച്ചിയില്‍ നിലനിര്‍ത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെക്കൂടി ഹോം ഗ്രൗണ്ടായി പരിഗണിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. നിലവില്‍ കൊച്ചിയിലാണ് മത്സരം നടക്കുന്നതെങ്കിലും കാണികളില്‍ സിംഹഭാഗവും മലബാറില്‍ നിന്നുള്ളവരാണ്. മലബാറിന്റെ ഫുട്ബോള്‍ ഭ്രാന്തും ബ്ലാസ്റ്റേഴ്സിന്റെ മനസിളക്കിയിരിക്കാം. കൊച്ചി കലൂര്‍ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടേയും കോര്‍പ്പറേഷന്റേയും നിസ്സഹകരണവും ബ്ലാസ്റ്റേഴ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളും നികുതി വിഷയത്തിലെ പ്രശ്നങ്ങളും കാരണം ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നാഗ്ജി ട്രോഫിയുടെ കാലത്തിനുശേഷം നഷ്ടമായ കോഴിക്കോടിന്റെ ഫുട്ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള അവസരമായിട്ടാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തെ കാണുന്നത്. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമെന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷനും ഈ നീക്കം പ്രോത്സാഹിപ്പിക്കാനാണ് സാധ്യത.

മഞ്ഞയണിയുമോ കോഴിക്കോട്?

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടത്താന്‍ പ്രായോഗിക തടസങ്ങളുണ്ട്. സൂപ്പര്‍ ലീഗ് അധികൃതരുടെ അനുമതിയും ലീഗ് നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ആവശ്യമാണ്. 2023-ലെ സൂപ്പര്‍ കപ്പിന് വേദിയായ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്ന് മത്സരങ്ങള്‍ കളിച്ചിരുന്നു. മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയായി പരിഗണിക്കുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ കോഴിക്കോട്ടെത്തി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു ഇതെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഈ സംഘം സന്ദര്‍ശിച്ചിരുന്നു. സ്‌റ്റേഡിയത്തിലെ സൗകര്യങ്ങള്‍ മുഴുവന്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ബ്ലാസ്റ്റേഴ്‌സ് സംഘത്തെ കാണിച്ചുകൊടുത്തു. സ്റ്റേഡിയത്തിലെ നിലവിലുള്ള സൗകര്യത്തില്‍ ഐഎസ്എല്‍ മത്സരം സാധ്യമല്ല. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളിലടക്കം മാറ്റങ്ങള്‍ ആവശ്യമാണ്. ഐഎസ്എല്‍ നിലവാരത്തിന് ഒട്ടും യോജിക്കുന്ന ടര്‍ഫ് അല്ല ഇപ്പോള്‍ സ്‌റ്റേഡിയത്തിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് താത്പര്യം കാണിച്ചതോടെ ഈ സീസണ്‍ കഴിയുമ്പോള്‍ ഫുട്‌ബോള്‍ ടര്‍ഫ് ഒന്നടങ്കം മാറ്റി പുതിയത് നിര്‍മിക്കാനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഏകദേശം തീരുമാനമായതായി അസോസിയേഷന്‍ പ്രതിനിധികളിലൊരാള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ സ്റ്റേഡിയതിന്റെ ചുമതല നിലവില്‍ കെഎഫ്എയ്ക്കാണ്. സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതും കെഎഫ്എ തന്നെ. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഡിഎഫ്എ) മുന്‍കൈ എടുത്ത് പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചിട്ടുണ്ട്. ഗ്രൗണ്ട് നനയ്ക്കാനുള്ള സംവിധാനങ്ങളെല്ലാം വിപുലപ്പെടുത്തി. ഗ്രൗണ്ടിന്റെ പരിപാലനവും കെഡിഎഫ്എ ആണ് നടത്തുന്നത്. ഐഎസ്എല്‍ നിലവാരത്തിനനുസരിച്ച് ഗ്രൗണ്ടിലെ ടര്‍ഫ് പൂര്‍ണമായും മാറ്റിപ്പണിയണം. നിലവിലെ ടര്‍ഫില്‍ പുല്ലിൽ കളകളാണ് കൂടുതലുള്ളത്. പുറമേനിന്നു കാണുമ്പോള്‍ ടര്‍ഫില്‍ നിറയെ പച്ചപ്പാണെങ്കിലും ഒരു നല്ല മത്സരം കളിക്കാനുള്ള നിലവാരത്തിലല്ല ഇതുള്ളതെന്ന് കെഡിഎഫ്എ ഭാരവാഹികളില്‍ ഒരാള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ഇവിടെ 10 ശതമാനം പോലും നല്ല പുല്ലില്ല. ഡ്രസ്സിങ് റൂം അടക്കമുള്ള ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തൃപ്തികരമാണ്. കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിനു മുമ്പായാണ് ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഹാലൊജന്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ക്ക് പകരം എല്‍ഇഡി ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചത്. ഹാലൊജന്‍ ലൈറ്റുകള്‍ വെള്ളം കയറി വേഗത്തില്‍ കേടാകാറുണ്ട്. മുമ്പ് ഐ ലീഗ് മത്സരങ്ങള്‍ക്കിടെ ഇവിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ പണിമുടക്കിയിരുന്നു. ഹാലൊജന്‍ ലൈറ്റായിരുന്നപ്പോള്‍ ഒരു ഫ്‌ളഡ്‌ലൈറ്റ് ടവര്‍ പ്രവര്‍ത്തിക്കാന്‍ 250 കെവിയുടെ ജനറേറ്റര്‍ വേണ്ടിയിരുന്നു. അത് എല്‍ഇഡി ആക്കിയതോടെ ഒരു ഫ്‌ളഡ്‌ലൈറ്റ് ടവര്‍ പ്രവര്‍ത്തിക്കാന്‍ 125 കെവിയുടെ ജനറേറ്റര്‍ മതിയെന്ന നിലയിലെത്തി കാര്യങ്ങള്‍. 2023 മാര്‍ച്ചില്‍ സൂപ്പര്‍ ലീഗ് കേരള പ്രോജക്റ്റിന്റെ ഭാഗമായാണ് ഫ്‌ളഡ്‌ലൈറ്റുകള്‍ കെഎഫ്എ മുന്‍കൈ എടുത്ത് മാറ്റിയത്. ഫ്‌ളഡ്‌ലൈറ്റിന്റെ വെളിച്ചം 1500-നും 2000-നും ഇടയില്‍ ലക്‌സ് (lux) ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ എച്ച്ഡി ബ്രോഡ്കാസ്റ്റിങ് സാധിക്കൂ. നിലവിലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റ് ലക്‌സ് 2300 ആണ്. അതായത് ഫ്‌ളഡ്‌ലൈറ്റിന്റെ കാര്യത്തില്‍ ഇവിടെ ആശങ്കകളൊന്നും ഇല്ലെന്നര്‍ഥം. കോര്‍പ്പറേഷനില്‍ നിന്ന് അനുമതി വാങ്ങിയാണ് നാല് ഫ്‌ളഡ്‌ലൈറ്റ് ടവറുകള്‍ക്ക് മുകളിലെ ബള്‍ബുകള്‍ എല്‍ഇഡി ആക്കിയത്. ഒരു കോടി 75 ലക്ഷം രൂപയോളമായിരുന്നു ഇതിനു വേണ്ടിവന്ന ചെലവെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ഷാജേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. കെഎഫ്എ ആണ് ഈ തുക ചെലവഴിച്ചത്.

സീറ്റിങ്ങിന് അനുബന്ധമായി റൂഫിങ് നടത്തുകയാണ് സ്റ്റേഡിയത്തില്‍ നടപ്പാക്കേണ്ട പ്രധാന പ്രവൃത്തി. ഇതെല്ലാം കെഎഫ്എ തന്നെ ചെയ്‌തോളാമെന്ന ഒരു പ്രൊപ്പോസല്‍ കെഡിഎഫ്എ ഉടന്‍ തന്നെ കോര്‍പ്പറേഷന് സമര്‍പ്പിക്കും. കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ആ പ്രവൃത്തിയും ആരംഭിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് കെഎഫ്എ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിനിധികളിലൊരാള്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരം നടത്താന്‍ സാധിക്കുന്ന നിലയിലേക്ക് സ്റ്റേഡിയത്തെ മാറ്റിയെടുക്കും. ആ മാറ്റങ്ങള്‍ കെഎഫ്എ ചെയ്യും.

നിലവിലുള്ള വിവിഐപി പവലിയന്‍, ഗ്രൗണ്ടില്‍ നിന്ന് കുറച്ചധികം ദൂരത്തിലാണ്. അതിനാല്‍ തന്നെ ഈ വിവിഐപി പവലിയന്‍ ഗ്രൗണ്ടിന് കുറച്ചുകൂടി അടുത്തേക്ക് മാറ്റി നിര്‍മിക്കാമെന്ന പ്രൊപ്പോസല്‍ കൂടി കെഡിഎഫ്എ, ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍വെച്ചിട്ടുണ്ട്. പവലിയന്‍ സ്റ്റീല്‍ സ്ട്രക്ച്ചറിലാകും മുന്നിലേക്ക് മാറ്റിപ്പണിയുക. അതിനു മുകളിലുള്ള വിഐപി മുറികളെല്ലാം എസിയാക്കുകയും ചെയ്യും. നിലവിലുള്ള വിവിഐപി പവലിയന്‍ പാര്‍ക്കിങ് പ്ലാസയാക്കാനുമാണ് അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്. എല്ലാം ശരിയായി വന്നാല്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതി മത്സരങ്ങളെങ്കിലും കോഴിക്കോട്ട് സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് കെഡിഎഫ്എയുടെ വിശ്വാസം. അനുമതി ലഭിച്ചാല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് മാറ്റി നിര്‍മിക്കാന്‍ 90 ദിവസം മതി.

നിലവില്‍ 30,0000 മുതല്‍ 35,000 ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനുള്ളത്. പുതിയ സൗകര്യങ്ങളൊരുങ്ങുമ്പോള്‍ ഇരിപ്പിടത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഫിഫ ചട്ടമനുസരിച്ച് കളി കാണാനെത്തുന്ന ഒരാള്‍ക്ക് ഇരിക്കാന്‍ 50 സെ.മീ സ്ഥലം വേണം. ഇതനുസരിച്ചായിരിക്കണം ഇരിപ്പിടം തയ്യാറാക്കേണ്ടത്. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് അംഗീകാരം നല്‍കുകയും വേണം.

താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും താമസിക്കാന്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ അടുത്ത് മികച്ച ഹോട്ടലുകളുള്ളതും സൗകര്യമാണ്. സ്റ്റേഡിയത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററിനുള്ളില്‍ തന്നെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മൂന്ന് ഹോട്ടലുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ദേവഗിരി കോളേജ് ഗ്രൗണ്ട്, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവ പരിശീലന ഗ്രൗണ്ടുകളായും ഉപയോഗിക്കാം. സ്റ്റേഡിയത്തില്‍ നിന്ന് എട്ടു കിലോമീറ്ററിനുള്ളിലാണ് മെഡിക്കല്‍ കോളേജ്, ദേവഗിരി കോളേജ് ഗ്രൗണ്ടുകള്‍. യാത്രാസമയം വളരെ കുറവ്.

വാഹന പാര്‍ക്കിങ്ങാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. നഗരഹൃദയത്തിലാണ് സ്‌റ്റേഡിയം എന്നതിനാല്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെ വാഹനബാഹുല്യം എങ്ങനെ നിയന്ത്രിക്കും എന്നതില്‍ വലിയ ഇടപെടല്‍ തന്നെ ആവശ്യമാണ്. ഇപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും മറ്റും നടന്നാല്‍ കോഴിക്കോട് നഗരം മണിക്കൂറുകളോളം സ്തംഭിക്കും. കാറുകളും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ സ്ഥലം സ്റ്റേഡിയത്തിനു പുറത്തോ സമീപ പ്രദേശത്തോ ഇല്ല എന്നതാണ് വസ്തുത. നിലവില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെള്ളം കയറുന്നത് പതിവാണ്. ഇവിടെ സ്ഥലവും കുറവാണ്.

2024 നവംബറില്‍ ഇവിടെ നടന്ന കാലിക്കറ്റ് എഫ്‌സി – ഫോഴ്സ കൊച്ചി സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കാണാനെത്തിയത് റെക്കോഡ് കാണികളായിരുന്നു. അന്ന് 35,672 പേര്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നുകണ്ട മത്സരമെന്ന റെക്കോഡും ഇതിനുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരം കാണാന്‍ കൊച്ചിയിലെ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരാണ്. ഇതുപ്രകാരം ഐ.എസ്.എല്ലിനെ മറികടക്കുന്ന പ്രകടനമാണ് സൂപ്പര്‍ ലീഗ് കേരള പ്രഥമ സീസണില്‍ത്തന്നെ നടത്തിയത്. കാണികളുടെ ഈ കണക്കാണ് ബ്ലാസ്റ്റേഴ്സിനെ ഒരുപക്ഷേ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

നിലവില്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തുന്ന വലിയൊരു വിഭാഗം മലബാറില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ ഫുട്‌ബോള്‍ ഭ്രാന്തിന് പേരുകേട്ട കോഴിക്കോട്ടെയും മലപ്പുറത്തെയും ഫുട്‌ബോള്‍ ആരാധകരുടെ വലയത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ അടുപ്പിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് ക്ലബ്ബ് അധികൃതര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. ആരാധകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കോഴിക്കോടിനെയും വേദിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനം ടീമിന്റെ ആരാധക പിന്തുണയ്ക്ക് വലിയ കോട്ടംവരുത്തിയിരുന്നു. ക്ലബ് മാനേജ്മെന്റും ആരാധകക്കൂട്ടമായ മഞ്ഞപ്പടയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബഹിഷ്‌കരണം വരെ നടന്നു. ഇത്തരം പ്രതിഷേധങ്ങളും മത്സരങ്ങള്‍ കോഴിക്കോട്ടേക്കു കൂടി മാറ്റാന്‍ ക്ലബ്ബിനെ പ്രേരിപ്പിച്ചിരിക്കാം.

കൊച്ചിയിലെ മത്സര നടത്തിപ്പിനുള്ള ഉയര്‍ന്ന ചെലവും ക്ലബ്ബിന്റെ ഈ നീക്കത്തിനു പിന്നിലുണ്ട് എന്നാണ് അറിയുന്നത്. കൊച്ചിയിൽ ഒരു മത്സരം നടത്താനായി 40-45 ലക്ഷം രൂപയാണ് ക്ലബ്ബ് മാനേജ്‌മെന്റിന് ചെലവ് വരുന്നത്. സ്റ്റേഡിയം വാടക, കോര്‍പ്പറേഷന്‍ നികുതി, സുരക്ഷാ ചെലവ് തുടങ്ങിയവയടക്കമാണിത്. എന്നാല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഈ ചെലവിന്റെ പകുതി പോലും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് ക്ലബ്ബ് പറയുന്നത്. കലൂര്‍ സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായും കൊച്ചി കോര്‍പ്പറേഷനുമായും ദീര്‍ഘകാലമായി ക്ലബ്ബിന് പ്രശ്‌നങ്ങളുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ കോഴിക്കോട്ടേയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് വരുന്നത് വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആസ്ഥാനം കൊച്ചിയില്‍ തന്നെ നിലനിര്‍ത്തി ഏതാനും മത്സരങ്ങളും അക്കാദമിയടക്കമുള്ള പ്രവര്‍ത്തനങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനുള്ള നീക്കമാണ് ക്ലബ്ബ് മാനേജ്‌മെന്റ് നടത്തുന്നതെന്നാണ് സൂചന. ഏറെ ആരാധകരുള്ള മലബാറില്‍ കളിക്കുക എന്നതിനൊപ്പം രണ്ടാമതൊരു ഹോം ഗ്രൗണ്ട് കൂടി കൈയിലുള്ളത് ഭാവിയില്‍ ഗുണകരമാകുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.

2019-ലും ക്ലബ്ബ് കോഴിക്കോട്ടേക്ക് വരാനുള്ള നീക്കം നടത്തിയിരുന്നു. ആ സമയം ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, സിറ്റി പോലീസ് എന്നിവരുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇടഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു അത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കപ്പെട്ടത്. മത്സരങ്ങള്‍ക്ക് കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നതിനുള്ള വാടക, സെക്യൂരിറ്റി തുക, സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യത്തിലാണ് അന്ന് തര്‍ക്കമുണ്ടായിരുന്നത്. അന്ന് അഞ്ചു ലക്ഷം രൂപയാണ് ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരുന്ന വാടക. ഇത് ആറ് ലക്ഷമാക്കണമെന്ന ജിസിഡിഎയുടെ ആവശ്യം ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന് അംഗീകരിക്കേണ്ടിവരികയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു അന്ന് സര്‍ക്കാര്‍ ഇടപെടല്‍. സെക്യൂരിറ്റി തുകയുടെ കാര്യത്തിലും സ്റ്റേഡിയത്തിലെ ശുചിമുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിലും അന്ന് ധാരണയായിരുന്നു. സീസണില്‍ 12 ഹോം മത്സരങ്ങള്‍ക്കായി വര്‍ഷം മുഴുവന്‍ കലൂര്‍ സ്‌റ്റേഡിയം ബ്ലാസ്‌റ്റേഴ്‌സിനു വിട്ടുനല്‍കാനാകില്ലെന്ന് ജിസിഡിഎ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ഇതേ നിലപാടാണ് നിലവിലെ ജിസിഡിഎ ചെയര്‍മാര്‍ കെ. ചന്ദ്രന്‍പിള്ളയ്ക്കും ഉള്ളത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു വെല്ലുവിളി കൊച്ചി കോര്‍പ്പറേഷനായിരുന്നു. മത്സരങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊടുക്കേണ്ടവരുടെ നിസ്സഹകരണമായിരുന്നു പ്രധാന പ്രശ്‌നം. 2019 മുതല്‍ തന്നെ കോര്‍പ്പറേഷനുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിനോദ നികുതി ഏര്‍പ്പെടുത്തിയതും. ഈ വര്‍ഷം ജനുവരിയില്‍ വിനോദ നികുതി അടച്ചില്ല എന്ന കാരണത്താല്‍ മത്സരങ്ങള്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഒരുങ്ങിയതുമെല്ലാം ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. പിന്നാലെ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിച്ച് ബ്ലാസ്റ്റേഴ്‌സ് ഇതിന് മറുപടിയും നല്‍കിയിരുന്നു.

ഇതിനെല്ലാം പുറമെയാണ് ഈ വര്‍ഷം ജനുവരിയില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മെഗാനൃത്തപരിപാടിക്കായി സ്‌റ്റേഡിയം വിട്ടുകൊടുത്തതും ബ്ലാസ്‌റ്റേഴ്‌സ് ഒരുക്കിയ ഫുട്‌ബോള്‍ ടര്‍ഫിന് കേടുപാടുകള്‍ സംഭവിച്ചതും. 12,000-ഓളം പേര്‍ പങ്കെടുത്ത ഈ നൃത്തപരിപാടിക്കിടെയായിരുന്നു താത്ക്കാലികമായി കെട്ടിയ സ്റ്റേജില്‍നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ മൈതാനം പൂര്‍ണമായും നശിക്കുന്ന അവസ്ഥയിലാണെന്ന് ക്ലബ് അധികൃതര്‍ അന്ന് വിലയിരുത്തി. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കുറ്റപ്പെടുത്തിയിരുന്നു. വലിയ തുക ചെലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പുല്‍മൈതാനം തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ മൈതാനം വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിരന്നുനില്‍ക്കുകയും ചെയ്തു. ഇതെല്ലാം മൈതാനത്തെ ടര്‍ഫിന് കേടുപാടുണ്ടാക്കി.

കലൂര്‍ സ്റ്റേഡിയത്തിന്റെ കാലപ്പഴക്കവും സുരക്ഷാ പ്രശ്‌നങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് സ്റ്റേഡിയത്തിനു പുറത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിലെ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നതിലേക്കു വിരല്‍ചൂണ്ടുന്നതായിരുന്നു ഈ അപകടം. ചെറുതും വലുതുമായ നിരവധി ഹോട്ടലുകളും കഫേകളുമാണ് സ്റ്റേഡിയത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്നത്. അവയിലെല്ലാം തന്നെ പാചകവാതക സിലിണ്ടറുകളും ഉണ്ട്. ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരങ്ങളുള്ള ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തുക. മത്സര ദിവസങ്ങളില്‍ എല്‍പിജി ഉപയോഗിക്കുന്ന ഹോട്ടലുകള്‍ അടയ്ക്കാറുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ഒരു പ്രധാന സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇത്ര മതിയോ എന്നതാണ് ചോദ്യം. 2017-ല്‍ ഇവിടെ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ വന്നപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന് ഫിഫ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ സ്‌റ്റേഡിയങ്ങളിലും വിവിധ റസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരൊക്കെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ട്.

സ്റ്റേഡിയത്തിന്റെ ബലക്ഷയമാണ് മറ്റൊരു വിഷയം. മത്സരത്തിനിടെ കാണികള്‍ ആവേശത്തിലാകുമ്പോള്‍ സ്‌റ്റേഡിയം കുലുങ്ങാറുണ്ടെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും കോണ്‍ക്രീറ്റ് പാളികള്‍ അടന്നുവീഴാറുമുണ്ട്. പലയിടത്തും വിള്ളലുകളും കാണാം. ഇക്കാരണത്താലാണ് ഏറ്റവും മുകളിലെ ഗാലറിയില്‍ ആളെ കയറ്റാതിരിക്കുന്നതും സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന കാണികളുടെ എണ്ണം 35,000 ആയി പരിമിതപ്പെടുത്തിയതും.

കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ഏതാനും മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം ഔദ്യോഗികമായി ജിസിഡിഎയെ അറിയിച്ചിട്ടില്ലെന്ന് ചെയര്‍മാര്‍ കെ. ചന്ദ്രന്‍പിള്ള  പറഞ്ഞു. മത്സരങ്ങള്‍ പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറ്റുന്നുണ്ടായിരിക്കില്ലെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ സ്‌റ്റേഡിയം ഇനിയും കായികേതര ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എട്ടു ലക്ഷം രൂപയാണ് ഒരു മത്സരം നടത്താന്‍ ബ്ലാസ്റ്റേഴ്‌സ് വാടകയിനത്തില്‍ ജിസിഡിഎയ്ക്ക് നല്‍കുന്നത്. ഓരോ വര്‍ഷവും വാടകയില്‍ അഞ്ചു ശതമാനം വര്‍ധനവും അവര്‍ വരുത്തുന്നുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിന് ഇവിടെ മത്സരം നടത്താന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ബ്ലാസ്റ്റേഴ്‌സ് പോകുമ്പോഴുള്ള വരുമാനനഷ്ടം പ്രശ്‌നമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്‌റ്റേഡിയം രണ്ട് ടീമുകള്‍

നിലവില്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം. ബ്ലാസ്റ്റേഴ്‌സ് ഇവിടേക്കു വന്നാല്‍ രണ്ടു വ്യത്യസ്ത ലീഗുകളിലെ രണ്ടു വ്യത്യസ്ത ടീമുകള്‍ക്ക് ഒരു ഹോം ഗ്രൗണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. പരസ്യ ബോര്‍ഡുകളിലും ഹോള്‍ഡിങ്ങുകളിലുമെല്ലാം ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും. ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക് വന്നാലും രണ്ട് ക്ലബ്ബുകളുടെയും മത്സരങ്ങള്‍ ഒരേ സ്‌റ്റേഡിയത്തില്‍ നടത്താന്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് കെഡിഎഫ്എ സെക്രട്ടറി കെ. ഷാജേഷ് പറഞ്ഞു. എടുത്തുമാറ്റാവുന്ന തരത്തിലുള്ള ബാനറുകളും ഹോള്‍ഡിങ്ങുകളും മാത്രമാണ് ഇപ്പോള്‍ സ്‌റ്റേഡിയത്തില്‍ അനുവദിച്ചിരിക്കുന്നത്. ഭിത്തിയിലും മറ്റും വലിയ സ്റ്റിക്കറുകള്‍ പതിക്കുന്ന മുമ്പത്തെ രീതി ഇപ്പോള്‍ അനുവദിക്കാറില്ല. സ്‌റ്റേഡിയത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സും ഗോകുലവും ചര്‍ച്ചപോലും ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു ടീമുകള്‍ക്കും ഇവിടെ അവരുടെ ഹോം മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ സൗകര്യവും കെഡിഎഫ്എ ഒരുക്കും.

രണ്ട് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഒരേ സ്‌റ്റേഡിയം ഹോം ഗ്രൗണ്ടായ ഉപയോഗിക്കുന്നതിന് ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയമാണ് മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഹോം ഗ്രൗണ്ട്. ഇരുവരും ഐ ലീഗില്‍ കളിച്ചിരുന്ന കാലത്തും ഇത് അങ്ങനെ തന്നെയായിരുന്നു. മത്സരങ്ങള്‍ക്കനുസരിച്ച് സംഘാടകര്‍ ഇവിടെ മാറ്റങ്ങള്‍ വരുത്താറാണ് പതിവ്. അന്താരാഷ്ട്ര ഫുട്ബോളിലും ഈ രീതിക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. 1926-ല്‍ ഉദ്ഘാടനം നടന്ന ഇറ്റലിയിലെ സാന്‍ സിറോ സ്റ്റേഡിയത്തിന്റെ ആദ്യ അവകാശികള്‍ എസി മിലാനായിരുന്നു. അക്കാലത്ത് ഇന്റര്‍ മിലാന്‍ സിവിക്ക അരീനയിലായിരുന്നു തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. 1947-ല്‍ ഇന്ററും സാന്‍ സിറോയുടെ സംയുക്ത അവകാശികളായി. 1937-ല്‍ തുറന്ന ഇറ്റലിയിലെ ഒളിമ്പിക്കോ സ്റ്റേഡിയവും രണ്ട് ടീമുകളുടെ ഹോം ഗ്രൗണ്ടാണ്. എ.എസ് റോമയുടെയും ലാസിയോയുടെയും. 72,698 പേര്‍ക്കിരുന്ന് കളി കാണാന്‍ സാധിക്കുന്ന സ്റ്റേഡിയമാണിത്. നെതര്‍ലന്‍ഡ്സിലെ യൊഹാന്‍ ക്രൈഫ് അരീനയാണ് (മുന്‍പ് ആംസ്റ്റര്‍ഡാം അരീന) ഡച്ച് ക്ലബ്ബ് അയാക്സിന്റെ ഹോം ഗ്രൗണ്ട്. 1996 മുതല്‍ ഇത് അയാക്സിന്റെ മൈതാനമാണ്. കൂടാതെ നെതര്‍ലന്‍ഡ്സ് ദേശീയ ടീമിന്റെ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നതും ഈ സ്റ്റേഡിയത്തില്‍ തന്നെ. ഇംഗ്ലീഷ് ക്ലബ്ബുകളായ ബര്‍മിങ്ങാം സിറ്റിയുടെയും കവെന്‍ഡ്രി സിറ്റിയുടെയും ഹോം ഗ്രൗണ്ട് ബോര്‍ഡെസ്ലിയിലെ സെന്റ്. ആന്‍ഡ്രൂസ് സ്റ്റേഡിയമാണ്. 1906 മുതല്‍ ഇവിടം ബര്‍മിങ്ങാമിന്റെ ഹോം ഗ്രൗണ്ടാണ്. തങ്ങളുടെ മുന്‍ സ്റ്റേഡിയം അധികൃതരുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ഹോം ഗ്രൗണ്ടായിരുന്ന റിക്കോ അരീന വിട്ടാണ് കവെന്‍ട്രി സിറ്റി ആന്‍ഡ്രൂസ് സ്റ്റേഡിയത്തിലേക്ക് വന്നത്.

മുമ്പ് പയ്യനാടും

2013-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും മുമ്പ് ഇത്തരത്തില്‍ മത്സര നടത്തിപ്പിനായി ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022-ലെ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനിടെയായിരുന്നു. ഇത്. ഇതിന്റെ ഭാഗമായി അന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധിസംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്ന് ഈ സംഘം തൃപ്തരാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനുമായോ മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായോ നേരിട്ട് ബന്ധപ്പെടാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സംഘത്തിന്റെ സന്ദര്‍ശനമെന്ന് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനിലെ ഒരു ഭാരവാഹി  പറഞ്ഞു.

By admin